ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും വൈകിയാണ് ലാൻഡ് ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ഒരു എയർ ഇന്ത്യ വിമാനവും നാല് ഇൻഡിഗോ വിമാനങ്ങളും ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.

 

കനത്ത മഴയിൽ ബെംഗളൂരുവിലെ നിരവധി റോഡുകളിൽ വെള്ളം കയറുകയും, വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രി 9 മണി വരെ വിമാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചിരുന്നു. യെലഹങ്കയിലും നോർത്ത് ബെംഗളൂരുവിലെ സഹകാർ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ലഭിച്ചത്. റോഡുകളും, അടിപ്പാതകളും വെള്ളത്തിനടിയിലായി. മാൾ ഓഫ് ഏഷ്യയുടെ പരിസരത്തും വെള്ളം കയറി. സഹകാർ നഗറിലെ റെയിൽവേ അടിപ്പാത വെള്ളത്തിനടിയിലായതിനാൽ ഒന്നിലധികം കാറുകൾ വെള്ളത്തിൽ മുങ്ങി.

 

രാജരാജേശ്വരി നഗർ, ചല്ലഘട്ട, ഹെബ്ബാൾ, ഔട്ടർ റിങ് റോഡ്, യെശ്വന്ത്‌പുര, സർജാപുർ, വർത്തൂർ, മാന്യത ടെക് പാർക്ക്‌ പരിസരം എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിൽ നിരവധി മരങ്ങൾ കടപുഴകി വീണത് വാഹന ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നഗരത്തിൽ സമാന സ്ഥിതി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

TAGS: BENGALURU | RAIN
SUMMARY: Heavy rain havoc in Bengaluru, four flights diverted

LEAVE A REPLY

Please enter your comment!
Please enter your name here