ബെംഗളൂരു: കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 12 മണിക്കൂർ കർണാടക ബന്ദ് ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ബന്ദ് ആരംഭിച്ചിട്ടും ബെംഗളൂരുവിലെ ജനജീവിതത്തെ ബാധിച്ചിട്ടില്ല. ബെംഗളൂരുവിലെ പതിവ് ബസ് സർവീസുകളിൽ വലിയ തടസ്സമൊന്നും ഉണ്ടായിട്ടില്ല. കെഎസ്ആർടിസി, ബിഎംടിസി ബസുകൾ പതിവുപോലെ സർവീസ് തുടരുന്നു.
മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, മെലുക്കോട്ട്, മാലെ മഹാദേശ്വര കുന്നുകൾ എന്നിവയുൾപ്പെടെ കർണാടകയിലെ നിരവധി സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകളും സാധാരണഗതിയിൽ സർവീസ് നടത്തുന്നു. എന്നിരുന്നാലും, മുൻകരുതൽ എന്ന നിലയിൽ ബസ് സ്റ്റേഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഒരു കെഎസ്ആർപി പ്ലാറ്റൂണിനെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബിഎംടിസി, കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
മജസ്റ്റിക്, സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് ഭാഗത്തേക്കുള്ള ചില ബസ് സർവീസുകൾ മുൻകരുതലിന്റെ ഭാഗമായി നിർത്തിവച്ചിട്ടുണ്ട്. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും തമിഴ്നാട് റൂട്ടിലേക്കുള്ള ചില സർവീസുകൾ സർവീസ് നടത്തുന്നില്ലെന്നാണ് നിലവിലെ വിവരം.
നഗരത്തിലെ വ്യാപാര മേഖലകളിലും സമ്മിശ്ര പ്രതികരണമാണ്. പല കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ ഇതുവരെ തുറന്നിട്ടില്ല. എന്നാൽ നഗരത്തിലെ എല്ലാ കടകളും അടച്ചിട്ട സാഹചര്യമല്ല. പ്രദേശങ്ങൾക്കനുസരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വ്യത്യാസമുണ്ട്.
പ്രധാന റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. എന്നാൽ സാധാരണ ദിവസങ്ങളിലേതിനെ അപേക്ഷിച്ച് വാഹനത്തിരക്കും ജനസാന്ദ്രതയും കുറവാണ്. മജസ്റ്റിക്, കെ.ആർ. മാർക്കറ്റ്, ടൗൺഹാൾ തുടങ്ങിയ തിരക്കേറിയ മേഖലകളിൽ ഇതിന്റെ പ്രതിഫലനം വ്യക്തമാണ്.
അതേസമയം, ബന്ദിന്റെ ഭാഗമായി വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടക്കും. രാവിലെ 11 മണിയോടെ ടൗൺഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്കാണ് മാർച്ച്. പ്രതിഷേധം നടക്കുന്ന മേഖലകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാന കന്നഡ സംഘടനകളിൽ ചിലത് ബന്ദിൽ നിന്ന് വിട്ടുനിന്നതിനാൽ ബെംഗളൂരുവിൽ സമ്പൂർണ അടച്ചിടൽ ഉണ്ടായിട്ടില്ല. ബസ്, മെട്രോ, ട്രെയിൻ സർവീസുകളും നിലച്ചിട്ടില്ല. എന്നാൽ പ്രതിഷേധം ശക്തമാകുന്ന മേഖലകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
















