ബെംഗളൂരു: ബെംഗളൂരു ഓൾഡ് മദ്രാസ് റോഡ് നാലുവരി ഹൈവേയായി നവീകരിക്കുന്നു. ഇതിനായി 1,338 കോടി അനുവദിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് റാണിപേട്ട് വഴി ചെന്നൈയിലേക്കുള്ള ഓൾഡ് മദ്രാസ് റോഡ് ഇതോടെ ദേശീയപാത 40 ൽ ആക്‌സസ് നിയന്ത്രിത ഹൈവേയായി മാറും.
നിലവിൽ ഹൊസ്‌കോട്ട് മുതൽ ചിറ്റൂർ വരെയുള്ള റോഡ് നാലുവരിപ്പാതയാണ്. ചിറ്റൂരിൽ നിന്ന് ആന്ധ്രാപ്രദേശ്-തമിഴ്‌നാട് അതിർത്തി വരെയുള്ള റോഡും നാലുവരിപ്പാതയാക്കി മാറ്റാനാണ് പദ്ധതി. ആന്ധ്രാ പ്രദേശ്-തമിഴ്നാട് അതിർത്തിയിൽ നിന്ന് വാലാജപേട്ടിലേക്കുള്ള പ്രധാന തടസ്സം രണ്ട് വരി പാതയാണ്. ഇവിടെ നിന്ന് ചെന്നൈ വരെ നാല് വരി പാതയാണ്. ഈ ഇടനാഴി നാലുവരി പാതയായി മാറുന്നതോടെ ബെംഗളൂരുവും ചെന്നൈയും തമ്മിലുള്ള യാത്രകൾ സുഗമമാക്കാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
നിലവിൽ നാല് പ്രധാന റോഡുകൾ ആണ് നഗരത്തെ ചെന്നൈയുമായി ബന്ധിപ്പിക്കുന്നത്. ഓൾഡ് മദ്രാസ് റോഡ് 333 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഹൊസൂർ റോഡ് 346 കിലോമീറ്ററാണ്. കൂടാതെ, പെർനമ്പൂട്ട് വഴിയുള്ള റോഡ് 327 കിലോമീറ്ററും, നിർമ്മാണത്തിലിരിക്കുന്ന പുതിയ 258 കിലോമീറ്റർ അതിവേഗ പാതയും ഹൊസ്‌കോട്ടിനെ ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരുമായി ബന്ധിപ്പിക്കുന്നുണ്ട്.
TAGS: BENGALURU | OLD MADRAS ROAD
SUMMARY: Old madras road in bengaluru to be uograded as highway