ബാലാഘട്ട്: മധ്യപ്രദേശില്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന വഴിത്തിരിവ്. ബാലഘട്ട് ജില്ലയില്‍ 10 മാവോയിസ്റ്റുകളാണ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. രണ്ട് എ.കെ. 47 ഉള്‍പ്പെടെയുള്ള വൻ ആയുധശേഖരവും ഇവർ സേനയ്ക്ക് കൈമാറി. ബാലഘട്ടില്‍ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം.
കീഴടങ്ങിയവരില്‍ മോസ്റ്റ് വാണ്ടഡ് കമാൻഡർമാരില്‍ ഒരാളായ സുരേന്ദർ എന്ന കബീർ ഉള്‍പ്പെടുന്നു. 77 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കബീർ ആയിരുന്നു ഈ സംഘത്തിലെ പ്രധാനി. ശനിയാഴ്ച രാത്രി വൈകി നടന്ന ഈ കീഴടങ്ങലോടെ, ബാലഘട്ട്-മാണ്ഡ്‌ല മേഖലയില്‍ പ്രവർത്തിച്ചിരുന്ന എല്ലാ ഉന്നത മാവോയിസ്റ്റ് നേതാക്കളും ആയുധം താഴെ വെച്ചതായി സുരക്ഷാ സേന അവകാശപ്പെട്ടു.
കബീർ ഒരു പ്രത്യേക മേഖലാ കമ്മിറ്റി അംഗമായിരുന്നു. കീഴടങ്ങിയ മറ്റൊരു ഉന്നത അംഗം ഡിവിഷണല്‍ കമ്മിറ്റി അംഗമായ രാകേഷ് ഹോഡിയാണ്. ഇവരുടെ സംഘം കൻഹ നാഷണല്‍ പാർക്കിലാണ് പ്രവർത്തിച്ചിരുന്നത്. കീഴടങ്ങിയ കേഡർമാർ കൈമാറിയ ആയുധശേഖരത്തില്‍ രണ്ട് എ.കെ.-47 റൈഫിളുകള്‍ (137 റൗണ്ടുകളോടെ), രണ്ട് ഇൻസാസ് റൈഫിളുകള്‍ (40 റൗണ്ടുകളോടെ), ഒരു എസ്.എല്‍.ആർ. റൈഫിള്‍ (22 റൗണ്ടുകളോടെ), വെടിയുണ്ടകള്‍, ഗ്രനേഡുകള്‍, ഡിറ്റണേറ്ററുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
SUMMARY: 10 Maoists surrender in Madhya Pradesh; 4 women among those surrendering














