ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരൻ ഭാഗീരഥ് മരിച്ചു. ഉജ്ജയിനിലെ ജലാരിയ ഗ്രാമത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള നാടോടി കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ആടുമേയ്ക്കുന്ന കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ്. ഏതാണ്ട് 23 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുക്കാനായെങ്കിലും അബോധാവസ്ഥയിലായിരുന്നു.
ഉടൻ തന്നെ ബദ്‌നഗർ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി. മരിച്ച കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ പാലിയില്‍ നിന്നും അഞ്ച് ദിവസം മുമ്പാണ് പ്രവീണ്‍ ദേവസിയും കുടുംബവും ആടുമേയ്ക്കാനായി ഉജ്ജയിനില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം വയലില്‍ നില്‍ക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന ഭാഗീരഥ് തുറന്നിട്ടിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
രാത്രിയായതിനാല്‍ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഉടൻ തന്നെ ബദ്‌നഗർ പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിക്കുകയായിരുന്നു. കുട്ടിക്ക് ശ്വാസം തടസ്സപ്പെടാതിരിക്കാൻ പൈപ്പുകള്‍ വഴി കിണറിനുള്ളിലേക്ക് ഓക്സിജൻ പമ്പ് ചെയ്തിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേന (SDRF)യും രക്ഷാ പ്രവർത്തനത്തില്‍ ഭാഗമായിരുന്നു.
SUMMARY: 23-hour rescue operation fails; baby dies after falling into borewell
















