കൊച്ചി: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഹർജിയില്‍ എതിർ കക്ഷികളായ സിപിഎം നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ടി ഐ മധുസൂദനൻ എം എല്‍ എ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ കോടതിയെ സമീപിച്ചത്.
പയ്യന്നൂരില്‍ കോണ്‍ഗ്രസ്- ബിജെപി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്കയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ് പിക്കും കത്ത് നല്‍കിയിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
SUMMARY: High Court orders police protection for V. Kunhikrishnan’s book launch
















