ധാക്ക: ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ 7:30മുതൽ വൈകുന്നേരം 4:30വരെയാണ്. ആകെ 42,659കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 350 അംഗ പാർലമെന്റിലെ 300 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ബാക്കി 50 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
അതേസമയം തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ഹസീനയുടെ അവാമി ലീഗ് മത്സരരംഗത്തില്ല. 2024 ഓഗസ്റ്റിലുണ്ടായ വിദ്യാർഥിപ്രക്ഷോഭമാണ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചത്. ഹസീന നിലവിൽ ഇന്ത്യയുടെ രാഷ്ട്രീയാഭയത്തിൽ കഴിയുകയാണ്. അന്നുമുതൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനാണ് ഭരണച്ചുമതല.
മുൻ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.) രാജ്യത്തെ ഏറ്റവും വലിയ ഇസ്‍ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമി നയിക്കുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ഹസീനയെ പുറത്താക്കിയ ബഹുജനപ്രക്ഷോഭം നയിച്ച ‘വിവേചനത്തിനെതിരേ വിദ്യാർഥികൾ’ എന്ന വിദ്യാർഥിക്കൂട്ടായ്മ പിന്നീടുണ്ടാക്കിയ ‘ദ നാഷണൽ സിറ്റിസൺ പാർട്ടി’(എൻ.സി.പി.) ഈ മുന്നണിയുടെ ഭാഗമാണ്.
യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുൾപ്പെടെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി 500-ഓളം വിദേശികൾ ഇക്കുറി ബംഗ്ലാദേശിലെത്തിയിട്ടുണ്ട്.
SUMMARY: Bangladesh heads to the polls for first general election since Hasina government was ousted















