ബെംഗളൂരു: കേന്ദ്ര സർക്കാർ ‘തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവും രാജ്യ വിരുദ്ധവുമായ കോർപ്പറേറ്റ് അനുകൂല നയങ്ങൾ നടപ്പിലാക്കുന്നുവെന്ന് ആരോപിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ബെംഗളൂരുവില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. പണിമുടക്ക് നടന്ന വ്യാഴാഴ്ച നഗരത്തിലെ ജനജീവിതം സാധാരണനിലയിലായിരുന്നു. ബിഎംടിസി ബസുകള്‍, മെട്രോ, ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ എന്നിവ പതിവ്പോലെ പ്രവര്‍ത്തിച്ചു. സ്കൂളുകള്‍, കോളേജുകള്‍, കടകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും തുറന്നു പ്രവര്‍ത്തിച്ചു. ബെംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം പതിവുപോലെ വാഹനത്തിരക്കായിരുന്നു. ബെംഗളൂരുവിന് പുറമേ ചെന്നൈ, ഹൈദാരാബാദ് തുടങ്ങിയ നഗരങ്ങളിലും ഇതേ സ്ഥിതിയായിരുന്നു.
അതേസമയം പണിമുടക്കിന്റെ ഭാഗമായി ബെംഗളൂരുവിലെ ടൗൺ ഹാളിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രവർത്തകരും പങ്കെടുത്തു. രാവിലെ മുതൽ, ഫാക്ടറി ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, അസംഘടിത തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രകടനത്തിനായി എത്തിയിരുന്നു.
ലേബർ കോഡുകൾ പിൻവലിക്കൽ, എംജിഎൻആർഇജിഎ ശക്തിപ്പെടുത്തൽ, മെച്ചപ്പെട്ട വേതനം, സാമൂഹിക സുരക്ഷാ പരിരക്ഷകൾ വിപുലീകരിക്കൽ എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. തൊഴിലാളികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കെഐടിയുവിലെയും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളിലെയും മറ്റ് നേതാക്കളും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
SUMMARY: National strike; life in Bengaluru was normal















