തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിൽ. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ്(34), ഇയാളുടെ ജൂനിയറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.
ലിബിന്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ ഹൈബ്രിട്ട് കഞ്ചാവാണ് കണ്ടെടുത്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് ഒരു കോടിയലധികം രൂപ വില വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയവരാണ് ഇരുവരും. ഒരാഴ്ച മുമ്പ് തായ്‍ലൻഡിലെത്തിയ ആനന്ദ് അവിടെ നിന്നും കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി. അവിടെ വെച്ച് തന്റെ ജൂനിയറായി പഠിച്ച ലിബിൻദാസിനെ കാണുകയും തന്റെ ബാഗിൽ കഞ്ചാവുണ്ടെന്നും തനിക്ക് വേണ്ടി ഇത് തിരുവനന്തപുരത്ത് എത്തിക്കണമെന്നും ആവശ്യപ്പെടുമയുമായിരുന്നു. തിരുവനന്തപുരത്ത് എത്തിയ ശേഷം ലിബിന്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്ത് വരുകയും അനന്ദിന്റെ ബാഗ് ലിബിൻ കൈവശം വച്ചത് കണ്ട് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബാഗിൽ കഞ്ചാവുളളതായി കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തശേഷം കസ്റ്റംസ് അറസ്റ്റുചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കടത്തികൊണ്ടുവരികയും വിമാനത്താവളത്തിൽനിന്ന് കടന്നുകളയുകയും ചെയ്ത ആനന്ദിനെ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം പിന്നീട് പിടികൂടി. ഇയാളുടെയും അറസ്റ്റ് രേഖപ്പെടുത്തി.കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
SUMMARY: Two doctors arrested with hybrid cannabis worth Rs 1.86 crore







