ഡല്‍ഹി: എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു. പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കാമ്പല്‍ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ഈ വര്‍ഷം കമ്പനി വലിയ രീതിയില്‍ നഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമേ ചെലവ് വർദ്ധിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് കാമ്പല്‍ രാജിവെച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് കാമ്പലിന്റെ രാജി അംഗീകരിച്ചത്. സെപ്തംബറിനുള്ളില്‍ അടുത്ത നേതൃത്വത്തിന് രൂപം നല്‍കുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്തംബര്‍ വരെയായിരുന്നു കാമ്പലിന്റെ കാലാവധി. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. 2022 സെപ്റ്റംബറില്‍ അഞ്ച് വര്‍ഷത്തെ കരാറിലായിരുന്നു വില്‍സണ്‍ എയര്‍ ഇന്ത്യയില്‍ ചുമതലയേറ്റത്.
കരാര്‍ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍. തന്റെ കാലാവധിക്ക് ശേഷം തുടരാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നതായും, ഇതിനെത്തുടര്‍ന്ന് ജനുവരി മുതല്‍ തന്നെ പുതിയ സിഇഒയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നതായും സൂചനയുണ്ട്. പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളിലെ സിഇഒമാരുമായി എയര്‍ ഇന്ത്യ നിലവില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയില്‍ ഈ മാറ്റം സംഭവിക്കുന്നത്. 2025 ജൂണില്‍ അഹമ്മദാബാദില്‍ ഉണ്ടായ ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടവും (AI 171), പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലം വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വന്നതും കമ്പനിക്ക് വലിയ തിരിച്ചടിയായി. പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിച്ചതും വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ഈ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ഏകദേശം 20,000 കോടി രൂപയുടെ റെക്കോര്‍ഡ് നഷ്ടം നേരിട്ടേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
പുതിയ സിഇഒയെ നിശ്ചയിക്കുന്നതില്‍ AI 171 അപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. വരും ആഴ്ചകളില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിന് ശേഷം പുതിയ നേതൃത്വത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ഇതേ കാലയളവില്‍ തന്നെയാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ തലപ്പത്തും മാറ്റങ്ങള്‍ ഉണ്ടായത്. പീറ്റര്‍ എല്‍ബേഴ്‌സിന് പകരം വില്യം വാല്‍ഷ് ഇന്‍ഡിഗോയുടെ പുതിയ മേധാവിയായി ചുമതലയേറ്റിരുന്നു. വരും മാസങ്ങളില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നത് പുതിയ സിഇഒയ്ക്ക് വലിയൊരു പരീക്ഷണമായിരിക്കും.
SUMMARY: Air India CEO Campbell Wilson resigns















