തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ് 18-ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നുതന്നെ അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. മന്ത്രിമാരെ ഉടൻ തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കെ. മുരളീധരന്, സണ്ണി ജോസഫ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. എന്‍.ശക്തന് പ്രോട്ടേം സ്പീക്കര്‍ ആകും.
എ.ഐ.സി.സി.യുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് നടത്താനാണ് തീരുമാനം. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം ലോക്ഭവനിലെത്തിയിരുന്നു. തനിക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ആവശ്യമായ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും തെളിയിക്കുന്ന കത്തുകൾ അദ്ദേഹം ഗവർണർക്ക് കൈമാറിയിട്ടുണ്ട്.
SUMMARY: V.D. Satheesan meets Governor; CM and 20 ministers to take oath on Monday















