കുവൈത്ത്: സമാധാചർച്ചകൾ വഴിമുട്ടിനിൽക്കെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു.
കുവൈറ്റിലെ യുഎസ് സൈനികരുള്ള ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർ ബേസ് എന്നിവ ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇറാന്റെ ആക്രമണ ശ്രമങ്ങളെ അമേരിക്കൻ-ബഹ്‌റൈൻ പ്രതിരോധ സേനകൾ വിജയകരമായി തടഞ്ഞുവെന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറഞ്ഞു.. കുവൈറ്റിലെ കേന്ദ്രത്തിന് നേരെ തൊടുത്ത ഇറാൻ്റെ രണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകർന്നു. ബഹ്‌റൈന് നേരെ വന്ന മൂന്ന് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം വഴി തകർത്തുവെന്നുമാണ് യുഎസ് പറയുന്നത്. മിഡിൽ ഈസ്റ്റിലുടനീളം യുഎസിനെതിരെ വിക്ഷേപിച്ച ഇറാന്റെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തടയുന്നതിന്റെ ഭാഗമായാണ് തങ്ങൾ ക്വിഷം ദ്വീപിൽ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
SUMMARY: Iran attacks US bases in Kuwait and Bahrain
















