തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രം. ജൂൺ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.
സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നതായും ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ പറയുന്നു.
കിഫ്ബിയ്ക്ക് എതിരായ വിമർശനങ്ങളും ധവളപത്രത്തിലുണ്ട്. കിഫ്‌ബിയുടെ അടിസ്ഥാന ആശയം ദുർബ്ബലമായെന്നും കിഫ്‌ബിയെ പൂർണ്ണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും ധവളപത്രത്തിൽ പറയുന്നു. സമാന്തര സർക്കാരിനെ പോലെയാണ് കിഫ്ബി പ്രവർത്തിച്ചത്. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ധവളപത്രം വ്യക്തമാക്കുന്നു.
കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലാകുമെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയുടെ കടം സർക്കാരിന്റെ കടം തന്നെയാണ്. കിഫ്ബിക്ക് ലോൺ എടുക്കാൻ സർക്കാരിനേക്കാൾ 1 – 1.5% വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ടെന്നും കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ പ്രാദേശികമായ അസമത്വമുണ്ടെന്നും ധവളപത്രത്തിൽ പറയുന്നു. കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20% അനുവദിച്ചെന്നാണ് കണ്ടെത്തൽ.
അതെസമായം ധവളപത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ വിയോജിപ്പ് രേഖപ്പെടുത്തി. ധവളപത്രം തയ്യാറാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സർക്കാർ സംവിധാനത്തിന് പുറത്തുള്ളവരാണെന്നും ഇതിന് മുന്‍പ് സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്‍റെ രേഖകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കടുത്ത ചട്ടലംഘനമാണ് ഇതില്‍ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
SUMMARY: White paper says state is in huge debt; public debt is 5.07 lakh crores















