ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ. ആദ്യ മന്ത്രിസഭാ യോഗത്തിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര, കന്നഡിഗർക്കുള്ള പുതിയ തൊഴിൽ പദ്ധതി, ബെംഗളൂരുവിനായി 2,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പാക്കേജ് എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.
ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൊണ്ടും കൊണ്ട് ബുദ്ധിമുട്ടുന്ന ബെംഗളൂരുവിന് കരുത്ത് പകരുന്നതാണ് 2,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പാക്കേജ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും ബെംഗളൂരു വികസന അതോറിറ്റിയുടെയും കീഴിലുള്ള റോഡ് വികസന പദ്ധതികൾക്കായി 2,000 കോടി രൂപ അനുവദിച്ചു. സംസ്ഥാന തലസ്ഥാനത്തെ മൊബിലിറ്റി മെച്ചപ്പെടുത്തുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, സിവിക് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികൾ. നാല് മാസം കൊണ്ട് റോഡുകളുടെ ടാറിങ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സ്കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ശിവകുമാർ പറഞ്ഞു. സ്ത്രീകൾക്ക് നിലവിൽ സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതിയാണ് ഇതിനായി വിപുലീകരിച്ചത്.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ബിപിഎൽ കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിമാസം 2000 രൂപ, സൗജന്യ വൈദ്യുതി വിതരണം, സൗജന്യ അരി, വിദ്യാസമ്പന്നരായ യുവാക്കൾക്ക് സ്റ്റൈപ്പന്റ് എന്നിവയ്ക്ക് പുറമേ കോൺഗ്രസ് സർക്കാരിന്റെ ആറാമത്തെ ഗ്യാരണ്ടി ഒരു “ഭൂമി ഗ്യാരണ്ടി” ആയിരിക്കുമെന്നും ശിവകുമാർ പറഞ്ഞു. ഒക്യുപൻസി സർട്ടിഫിക്കറ്റ് (OC), കംപ്ലീഷൻ സർട്ടിഫിക്കറ്റ് (CC) പ്രശ്നങ്ങൾ പരിഹരിക്കൽ, ബി-ഖാത്ത പ്രോപ്പർട്ടികൾ സംസ്ഥാനവ്യാപകമായി എ-ഖാത്ത പദവിയിലേക്ക് മാറ്റൽ എന്നിവയും പ്രഖ്യാപനങ്ങളില്‍ ഇടം പിടിച്ചു. 2,400 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റുകൾ (OC) നേടുന്നതിൽ നിന്ന് ഒറ്റത്തവണ ഇളവ് സർക്കാർ പ്രഖ്യാപിച്ചു. മുൻപ് 1,200 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് മാത്രമേ ഇളവുകൾ പരിമിതപ്പെടുത്തിയിരുന്നുള്ളൂ. ജല, വൈദ്യുതി കണക്ഷനുകൾ ലഭിക്കുന്നതിന് സുപ്രീം കോടതി ഒക്യുപൻസി സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതിനെത്തുടർന്ന് ദുരിതത്തിലായ ആയിരക്കണക്കിന് സ്വത്ത് ഉടമകളെ സഹായിക്കാനാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കായികം, സാംസ്കാരിക പ്രവർത്തനങ്ങൾ, നേതൃത്വ വികസനം, സാമൂഹിക ഐക്യം, യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കുള്ള വേദികളായി സംസ്ഥാനത്തുടനീളം 10,000 ഭാരത് ജോഡോ യൂത്ത് ക്ലബ്ബുകൾ രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ യുവ നേതൃത്വത്തെ വളർത്തിയെടുക്കുകയും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഓരോ അസോസിയേഷനും 10 ലക്ഷം രൂപ വീതം സർക്കാർ ഗ്രാന്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
56,000 സർക്കാർ തസ്തികകളിലേക്കുള്ള നിയമനം, സ്വകാര്യ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനം, സ്വകാര്യ മേഖലയിലെ പ്രാദേശിക കന്നഡിഗർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികൾ എന്നിവയും പ്രഖ്യാപനങ്ങളില്‍ ഇടം നേടി.
SUMMARY: DK Shivakumar makes big announcements; free bus travel for students, 56,000 government appointments, Rs 2,000 crore infrastructure development package for Bengaluru
















