കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീം കോടതി അപ്പീൽ പോകാൻ ഉത്തരവ് രണ്ടാഴ്ചത്തേക്ക് മരവിപ്പിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഇതോടെ കേസിൽ ഇ.ഡിക്ക് അന്വേഷണം തുടരാം. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അധികാരപരിധി മറികടന്നാണ് ഇഡി അന്വേഷണം നടത്തുന്നതെന്നാണ് സിഎംആര്‍എല്ലിന്റെ അപ്പീലില്‍ പറയുന്നത്. തെളിവ് ശേഖരണത്തിനായി സമന്‍സ് അയക്കാന്‍ ഇഡിക്ക് അധികാരമില്ല. ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇ ഡിയുടെ പരിധിയില്‍ വരില്ലെന്നും കമ്പനി വാദിക്കുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം തന്നില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും സിഎംആര്‍എല്‍ കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ മറ്റ് ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കുന്നുണ്ടോ എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ഇഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചത്. എസ്എഫ്‌ഐഒ ജനുവരിയില്‍ അന്വേഷണം തുടങ്ങിയ കേസില്‍ മാര്‍ച്ചിലാണ് തങ്ങള്‍ അന്വേഷണം ആരംഭിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് പണം നൽകിയെന്ന എസ്.എഫ്.ഐ.ഒ കണ്ടെത്തലിനെ തുടർന്നാണ് ഇ.ഡി കേസ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് സമൻസ് അയക്കുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന്റെ പേരിൽ തങ്ങളെ പീഡിപ്പിക്കുകയാണെന്നും കമ്പനിക്കെതിരെ അന്വേഷണം നടത്താൻ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചിരുന്നത്. ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് വീണ ടി.ഉൾപ്പെടെ 12 പേർക്കെതിരെ 2025 ഏപ്രിൽ 3-ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
SUMMARY: CMRL suffers setback in ED case; High Court rejects appeal
















