ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി – സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധം ഡൽഹി ജന്തർമന്തറിൽ ഇന്ന് നടക്കും. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം.തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിലെത്താനാണ് ദിപ്‌കെ അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ നിന്ന് അനുയായികൾക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലെത്തി റാലിക്ക് അനുമതി തേടുകയാണ് ലക്ഷ്യമെന്നും ദിപ്‌കെ അറിയിച്ചിട്ടുണ്ട്.
എന്നാൽ പോലീസ് അനുമതി നൽകാനിടയില്ലെന്നാണ് സൂചന. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവർത്തിക്കുകയാണ് സിജെപി.
എന്നാൽ ഇതുവരെ അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം. യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് സമാജ്വാദി പാർട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും പ്രതികരിച്ചു.
SUMMARY: Cockroach Janata Party’s first public protest today
















