തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയുടെ നേർചിത്രം ധവളപത്രമായി പുറത്തുവിട്ട് രണ്ടാഴ്ചക്കിപ്പുറമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കിഫ്ബി പുനഃസംഘടന, അധിക വിഭവസമാഹരണത്തിനുള്ള വഴികൾ, നികുതി ചോർച്ച തടയലും കുടിശ്ശിക പിരിച്ചെടുക്കലും, ചെലവ് ചുരുക്കൽ തുടങ്ങിയവയിലെല്ലാം ബജറ്റ് ഊന്നൽ നൽകുമെന്നാണ് സൂചന. ധവളപത്രം ചൂണ്ടിക്കാട്ടിയ ധനസ്ഥിതികൂടി പരിഗണിച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുക.
അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ. കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ സ്കോളർഷിപ്പ് ഉൾപ്പെടെ ഇന്ദിര ഗാരന്റി വാഗ്ദാനങ്ങളിലെ തുടർനടപടികൾ ഉൾപ്പെടെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സർക്കാർ സമ്പൂർണ ബജറ്റ് പാസാക്കിയതിനാൽ പുതുക്കിയ ബജറ്റാണ് വി.ഡി. സതീശൻ അവതരിപ്പിക്കുന്നത്.
ബജറ്റുമായി സഭയിലെത്തുന്ന അപൂർവം മുഖ്യമന്ത്രിമാരിലൊരാളെന്ന ഖ്യാതിയും ഇതോടെ സതീശനൊപ്പം വന്നുചേരും. ആർ. ശങ്കർ, ഉമ്മൻചാണ്ടി എന്നിവരാണ് ഇതിനുമുമ്പ് മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ചത്.















