ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കേരള ആര്‍ടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന സംശയം ബലപ്പെടുന്നു. അപകടത്തിൽപെട്ട ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം കണ്ടെത്തിയതോടെയാണ് മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമമാകാം അപകടത്തിന് കാരണമായതെന്ന സംശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. ഓഗസ്റ്റ് എട്ടിന് നടന്ന അപകടത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു. ഓഗസ്റ്റ് 12നും ഇതേ സ്ഥലത്ത് മറ്റൊരു ബസിനുനേരെ മുട്ടയെറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് എട്ടിന് അപകടത്തില്‍പ്പെട്ട ബസ് വിശദമായി പരിശോധിച്ചത്. ബസിന്റെ ചെയ്‌സിൽ മുട്ടയുടെ അവശിഷ്ടം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു. ഇക്കാര്യം കേരള ആര്‍ടിസി. അധികൃതർ ബിഡദി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം എട്ടാം തീയതിയാണ് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് ബിഡദിയിൽ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഡിവിഷനിലെ ജീവനക്കാരായ രണ്ടുപേർ അപകടത്തിൽ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഈ മാസം പന്ത്രണ്ടിന് കാസറഗോഡ് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസിനു നേരെ ഇതേ സ്ഥലത്തുവച്ച് മുട്ടയേറ് ഉണ്ടായി. ഡ്രൈവർ സമയോചിതമായി ഇടപെട്ടതുകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്.
സി.സി.ടി.വി. ദൃശ്യങ്ങളും ട്രാഫിക് ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കണമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ നല്‍കിയ പരാതിയിൽ ആവശ്യപ്പെട്ടു. വയനാട് സി.എം.ഡി. സ്ക്വാഡിലെ ഇൻസ്പക്ടർമാരായ ലെനിൻ ജോസഫ്, കെ.ബി. മുരളി, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ സലാമത്ത് എന്നിവരാണ് പരാതി നേരിട്ട് ബിഡദി സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയത്. അപകട സാഹചര്യം അന്വേഷിക്കണമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള കേരള ആര്‍ടിസിയുടെ ഡീലക്സ് ബസാണ് ബിഡദിയ്ക്ക് സമീപം നിയന്ത്രണം വിട്ട് സൂചനാ ബോർഡിലിടിച്ച് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിക്കുകയും 20 യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ 3 പേർ ഇപ്പോഴും ചികിത്സയിലാണ്.
SUMMARY: Kerala RTC bus accident in Bidadi, killing two employees; Egg remains found under the bus, authorities demand investigation
















