ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും നാല് പേര്‍ മരിച്ചു. അഞ്ച് സൈനികരെ കാണാതായി. രണ്ടുപേരെ രക്ഷപെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തത്തിന് ഇടയാക്കിയ സംഭവങ്ങൾ.
ദിബാംഗ് വാലി ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് പാസു പാനി ആര്‍മി ക്യാമ്പിലെ സൈനികര്‍ക്ക് ജീവനഷ്ടം ഉണ്ടായത്. അപ്പർ സുബാൻസിരി ജില്ലയിലെ റോഡ് നിർമാണ സൈറ്റിലുണ്ടായ ഉരുൾപൊട്ടലിലാണ് നാല് പേർ മരിച്ചത്. വൻതോതിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിരവധി തൊഴിലാളികൾ മണ്ണിനടിയിൽപെട്ടിരിക്കുകയാണ്. സംഭവത്തിൽ തടു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്. ബാബുൽ അലിയുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തിട്ടുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ കാരണം തെരച്ചിലും രക്ഷാ പ്രവര്‍ത്തനവും തടസപ്പെട്ട സാഹര്യമാണ് റിപ്പോര്‍ട് ചെയ്യുന്നത്. സംസ്ഥാനത്ത് പരക്കെ കനത്ത മഴയും ദുരിതങ്ങളും തുടരുകയാണ്.
SUMMARY: Heavy rains in Arunachal Pradesh; Army camp washed away in landslides and flash floods, five missing, four dead in landslides















