ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക ഇരട്ടിയാക്കി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. ഇനി ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. നിലവിൽ 320 രൂപയായിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ‘ജൻ വിശ്വാസ് ആക്ട് 2026’ പ്രകാരം 1989ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് പുതിയ നടപടി. അനധികൃത യാത്രകള്‍ കുറയ്ക്കാനും ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനുമാണ് റെയില്‍വേയുടെ നീക്കം.
കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ അനുവദനീയമായ ദൂര പരിധിക്കപ്പുറം യാത്ര തുടരുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും കുറഞ്ഞ അധിക ചാർജും പിഴയും ഇതേ രീതിയിൽ 500 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് പരിശോധകർ ശനിയാഴ്ച മുതൽ ട്രെയിനുകളിൽ പുതുക്കിയ പിഴത്തുക ഈടാക്കിത്തുടങ്ങി.
വനിതകള്‍ക്കായി സംവരണം ചെയ്ത കോച്ചുകളിലും സീറ്റുകളിലും അനുമതിയില്ലാതെ പ്രവേശിക്കുന്ന പുരുഷ യാത്രക്കാര്‍ക്കെതിരേയും നടപടി ശക്തമാകും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 രൂപ മുതല്‍ 2,500 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം.
റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും അനുമതിയില്ലാതെ കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതും കണ്ടെത്തിയാല്‍ 2,000 രൂപ വരെ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും. മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും 1,000 രൂപ വരെ പിഴയും തടവും ലഭിക്കാം. അതേസമയം, ട്രെയിനുകളില്‍ പടക്കങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നവര്‍ക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും.
പുതിയ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ടിക്കറ്റ് പരിശോധന ശക്തമാക്കുമെന്നും കൂടുതല്‍ ടിടിഇമാരെയും ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ട്രെയിനുകളിലും സ്‌റ്റേഷനുകളിലും വിന്യസിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേയുടെ പുതിയ കര്‍ശന നടപടികള്‍.
SUMMARY: Railways sharply increases fines for ticketless travel















