കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു. ജിഹാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചു എന്ന പരാതിയിൽ കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ അധിക്ഷേപം നടത്തിയതിനുമാണ് കേസ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) യുടെ നിർദേശപ്രകാരമാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. നേരത്തേ ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കഴമ്പില്ലെന്നുപറഞ്ഞ് പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
അന്‍സിബയ്ക്കെതിരായ ജിഹാദി പരാമർശം തമാശയ്ക്ക് നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ കോടതി പോലീസ് റിപ്പോർട്ട് തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇതേ തുടർന്നായിരുന്നു പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്. നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂട വെളിപ്പെടുത്തല്‍ നടത്തിയ ശേഷമായിരുന്നു അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. എന്നാല്‍ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറുകയായിരുന്നു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.
SUMMARY: Jihadi conspiracy; Police file case against Tiny Tomi on Ansiba’s complaint
















