ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ് വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നതായി ഗതാഗത വകുപ്പ് അറിയിച്ചു.
പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ പരിശോധനാ ഫീസ് 65 രൂപയിൽ നിന്ന് 80 രൂപയായി ഉയർന്നു. ഓട്ടോറിക്ഷകൾക്കും ഇനി 80 രൂപ നൽകണം.
പെട്രോൾ, എൽ.പി.ജി., സി.എൻ.ജി. വാഹനങ്ങൾക്കും ഡീസൽ വാഹനങ്ങൾക്കും പരിശോധനാ നിരക്കിൽ മാറ്റമുണ്ട്. പ്രത്യേകിച്ച് ഡീസൽ വാഹനങ്ങളുടെ പരിശോധനാ ഫീസ് 200 രൂപയായി നിശ്ചയിച്ചതായി റിപ്പോർട്ടുകളുണ്ട്.
വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളൽ കൃത്യമായി പരിശോധിക്കുകയും മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിരക്ക് പരിഷ്കരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
നിരക്ക് വർധിച്ചതോടെ സംസ്ഥാനത്തെ വാഹന ഉടമകൾക്ക് പി.യു.സി. സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ചെലവ് കൂടും. നിരക്ക് വർധനവിനെതിരെ ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ആർ അശോക രംഗത്തെത്തി. വർധനവ് ജനവിരുദ്ധമെന്നും പിയുസി ഫീസ് വർധന ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
SUMMARY: Vehicle pollution test fees increased in Karnataka
















