ബെംഗളൂരു: ബെംഗളൂരുവില്‍ കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി സ്വദേശി സുമന്ത് ജെയിൻ (32), വടക്കൻ കർണാടക ഹുബ്ബള്ളി സ്വദേശിനി പത്മാവതി (29) എന്നിവരാണ് മരിച്ചത്. സുമന്ത് നന്ദിനി ലേഔട്ടിൽ സിവിൽ എഞ്ചിനീയറായും പത്മാവതി വൈറ്റ്ഫീൽഡിലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായും ജോലി ചെയ്തുവരികയായിരുന്നു.
പരസ്പരം പ്രണയത്തിലായിരുന്ന സുമന്ത് ജെയിനും പത്മാവതിയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും ബെംഗളൂരുവിലെ ലഗ്ഗരെയ്ക്ക് സമീപമുള്ള രാജേശ്വരി നഗറിലെ ബാങ്ക് ലേഔട്ടിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ സുമന്ത് പദ്മാവതിയെ മർദിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടർന്ന് സുമന്ത് അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. പിന്നാലെ ആത്മഹത്യാ സന്ദേശവും അയച്ചു.
സന്ദേശം ലഭിച്ചതോടെ അമ്മ ഉടൻതന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY:Husband commits suicide after killing wife in Bengaluru
















