ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറാണെന്ന് കേരളം സംശയമുയർത്തിയതിനു പിന്നാലെ കർണാടക പോലീസിന്റെ ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ബിഡദിയിൽ അപകടമുണ്ടായതിനു സമീപത്ത് മാറ്റിയിട്ടിരിക്കുന്ന ബസിൽനിന്ന് തെളിവുകൾ ശേഖരിച്ചു. ബസിന്റെ ചെയ്‌സിന്റെ ഭാഗത്തുകണ്ട മുട്ടയുടെ അവശിഷ്ടത്തിന്റെ സാംപിളും ശേഖരിച്ചിട്ടുണ്ട്.
അപകടത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്തയച്ചതിനെത്തുടർന്നാണ് നടപടി. അപകടത്തിൽ ഉയർന്ന സംശയങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ കർണാടക പോലീസിന് പരാതിനൽകിയിരുന്നു.
കഴിഞ്ഞദിവസം മറ്റൊരു ബസിനുനേരേ മുട്ടയേറുണ്ടായ സ്ഥലത്ത് ബിഡദി പോലീസും പരിശോധന നടത്തി. ബെംഗളൂരുവിൽനിന്ന് കാസറഗോഡേക്ക് പോയ ബസിനു നേരേയാണ് മുട്ടയേറുണ്ടായത്. ഡ്രൈവറുടെ മുൻപിലെ ചില്ലിലേക്ക് മുട്ടയെറിഞ്ഞ് ബസിന്റെ നിയന്ത്രണം നഷ്ടമാക്കി അപകടമുണ്ടാക്കാനാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് സംശയമുയർന്നു. ഇതോടെയാണ് ഈ മാസംഎട്ടിന് നടന്ന അപകടത്തിലും ഇത്തരം ഇടപെടലുണ്ടായോയെന്ന് സംശയമുയർന്നത്.
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇതിൽ ഡ്രൈവറും കണ്ടക്ടറും മരണപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അപകടം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെവെച്ചാണ് ബുധനാഴ്ച രാത്രി 9.10-ഓടെ കാസറഗോഡേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസിന് നേരെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മുട്ടയെറിഞ്ഞത്.
SUMMARY: Kerala RTC bus accident in Bidadi that claimed two lives: Forensic department collects evidence
















