പത്തനംതിട്ട: ശബരിമലയിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം തമിഴ്‌നാട്ടിലെ വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നെയ്യ് എത്തിച്ചെന്ന പരാതിയില്‍ മില്‍മ അന്വേഷണം പ്രഖ്യാപിച്ചു. ശബരിമലയിലെ നെയ്യുടെ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന മാധ്യമ വാർത്തയെ തുടർന്നാണ് മില്‍മ അന്വേഷണം പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം 29ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. അഞ്ചംഗ സമിതിയാണ് ക്രമക്കേട് അന്വേഷിക്കുക. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. തട്ടിപ്പില്‍ വിജിലൻസും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
വിപണിയില്‍ ലിറ്ററിന് 720 രൂപ വിലയുള്ള നെയ്യ് 540 രൂപവച്ച് 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മില്‍മയും തമ്മിലുള്ള കരാർ. എന്നാല്‍ മില്‍മയില്‍ നിന്ന് ശേഖരിച്ച നെയ്യ്, വാഹനങ്ങളില്‍ കയറ്റി മറ്റുസ്ഥലങ്ങളില്‍ മറിച്ചുവിറ്റശേഷം ഗുണനിലവാരം കുറഞ്ഞവ ശബരിമലയിലെത്തിക്കുകയായിരുന്നു എന്നാണ് പരാതി.
SUMMARY: Ghee from Sabarimala resold; Milma announces inquiry.
















