ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനത്തെ 14 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബീദർ, കലബുർഗി, വിജയപുര, റായ്ച്ചൂർ, കൊപ്പാൾ, ഗദഗ്, ഉത്തര കന്നഡ, ശിവമോഗ്ഗ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഹാസൻ, കുടക്, മൈസൂരു എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം തീരദേശ കർണാടക, മലനാട്, തെക്കൻ ഉൾനാടൻ കർണാടകയിലെ ചില ജില്ലകളിലാണ് മഴയുടെ ശക്തി കൂടുതലായി അനുഭവപ്പെടുക. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ശിവമൊഗ്ഗ ചിക്കമഗളൂരു, ഹാസൻ, കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറുനദികളിലും തോടുകളിലും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും കുന്നിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.
അറബിക്കടലിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ സുരക്ഷിത തുറമുഖങ്ങളിലേക്ക് മടങ്ങണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽത്തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും പൊതുജനങ്ങളും തീരപ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ജില്ലാ ഭരണകൂടങ്ങൾ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്. റോഡുകളിൽ വെള്ളക്കെട്ട്, മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി തടസ്സം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കാനും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാനു ദേശീയ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അഭ്യർഥിച്ചു.
SUMMARY: Yellow alert in 14 districts; Heavy rain likely in coastal Karnataka in the next few hours
















