കണ്ണൂർ: സി പി എം മുതിർന്ന നേതാവും മുന മന്ത്രിയുമായ പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ പോലീസ് കേസെടുത്തു. കുന്നംകുളം മുന്‍ എം എല്‍ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്ന വ്യാജ വാര്‍ത്ത നല്‍കിയ ജനം ടി വി, ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഡെയ്‌ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ്.
കണ്ണൂർ റൂറൽ സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫോണ്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കാണ് പി കെ ശ്രീമതി പരാതി നൽകിയിരുന്നത്. പരാതിയില്‍ ഉടനടി അന്വേഷണ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. പി കെ ശ്രീമതിയുടെ കണ്ണൂരിലെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
പരാതിയില്‍ അതിവേഗം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതില്‍ സന്തോഷമെന്നും ഡി ജി പി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തില്‍ മാപ്പില്ലെന്നും ശ്രീമതി വ്യക്തമാക്കി. കുന്നംകുളം എം എല്‍ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയുടെ പേരും പി കെ ശ്രീമതി എന്നായിരുന്നു. 2020 ല്‍ പി കെ ശ്രീമതി മരിക്കുന്നതുവരെ പെന്‍ഷന്‍ വാങ്ങിയിരുന്നു. ഇതിനെയാണ് സി പി എം നേതാവും മുന്‍ മന്ത്രിയും മുന്‍ എം പിയുമായ പി കെ ശ്രീമതിയുടെ പേരില്‍ ഈ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്.
SUMMARY: Fake news: Police register case on PK Sreemathy’s complaint
















