ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. ഭാരതി മുഖി എന്ന 26-കാരിയാണ് മരിച്ചത്. സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകനെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എംപിയായ ലിംഗമനേനി രമേശിന്റെ മകന്‍ ലിംഗമനേനി സഞ്ജുഷ് (21) ഓടിച്ച കാറിടിച്ചാണ് യുവതി മരിച്ചത്. അശ്രദ്ധമായും അമിതവേഗതയിലും കാറോടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് പതിനാറാണ് സംഭവം. ഇനോർബിറ്റ് മാളിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു ഭാരതിമുഖി. മധപുരിൽവെച്ച് തന്റെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സഞ്ജുഷ് ഓടിച്ച കാർ അവരെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഭാരതിയെ അതേ കാറില്‍ തന്നെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഞ്ജുഷ് ആണ് വാഹനം ഓടിച്ചിരുന്നതെന്ന് സൈബറാബാദ് പോലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റിൽ ആയിട്ടില്ല. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിന്റെ പാർട്ടിയായ ജനസേനയുടെ എംപിയും വ്യവസായിയുമാണ് സഞ്ജുഷിന്റെ പിതാവ് എൽ. രമേഷ്.
കാർ ഇടിച്ചതിന് പിന്നാലെ ഭാരതിമുഖിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് എഫ്‌ഐആറിലുണ്ട്. വലിയ രക്തസ്രാവവമുണ്ടായി. അപകടമുണ്ടാക്കിയ കാറിൽതന്നെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. പ്രതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മധപുർ അസിസ്റ്റന്റ് കമ്മിഷണർ സി.എച്ച്. ശ്രീധർ പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാലും പരമാവധി ശിക്ഷ ഏഴുവർഷത്തിൽ താഴെ ആയതിനാലുമാണ് സഞ്ജുഷിനെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Woman dies after being hit by speeding luxury car; Case filed against MP’s son
















