നീറ്റ് പരീക്ഷ വിവാദം; ചോദ്യപേപ്പർ ചോർന്നിട്ടില്ല, ഗ്രേസ് മാർക്ക് പുനഃപരിശോധിക്കാൻ സമിതി​യെന്ന് എൻടിഎ

0
114

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ) ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങ്. 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണ്. സമയം കിട്ടാത്തവര്‍ക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിര്‍ദേശ പ്രകാരം ഗ്രേസ് മാര്‍ക്ക് നല്‍കി. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാന്‍ കാരണം. ഗ്രേസ് മാര്‍ക്കില്‍ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുതിയ സമിതിയെ രൂപവത്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു എൻടിഎ തലവന്റെ പ്രതികരണം.

വിശ്വാസ്യത ഉറപ്പാക്കിയിട്ടാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. ഹരിയാണയിലെ ആറ് പരീക്ഷാകേന്ദ്രങ്ങളിലെ 16,00 വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഈ വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ്മാർക്കിൽ പുനഃപരിശോധനയുണ്ടാവും. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിക്കും. ഇത് അഡ്മിഷൻ നടപടികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതികളടക്കം പരിശോധിച്ചതിന് ശേഷം സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും വീണ്ടും പരീക്ഷ നടത്തണമോയെന്ന് സമിതി തീരുമാനിക്കുമെന്നും പരീക്ഷയുടെ വിശ്വാസ്യതയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മത്സരപരീക്ഷകളിൽ ഒന്നാണ് ഇത്. 4700 സെന്റുകളിലായി 24 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയതെന്നും എൻടിഎ വിശദീകരിച്ചു.

ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേരാണ് ഇത്തവണ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്ററില്‍ നിന്നുമാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം 2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്.
<BR>
TAGS : NEET EXAM | NATIONAL TESTING AGENCY | NTA-NEET2024
SUMMARY : NEET Exam Controversy. NTA said that the question paper has not been leaked, the committee will review the grace marks

LEAVE A REPLY

Please enter your comment!
Please enter your name here