പത്തനംതിട്ട: ആറുവർഷം മുമ്പ് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച തിരോധാനമായിരുന്നു പത്തനംതിട്ട സ്വദേശി ജസ്നയുടേത്. ഒരു തുമ്പും തെളിവുമില്ലാതെ നിരവധി ചോദ്യങ്ങള്‍ മനുഷ്യമനസ്സുകളില്‍ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും തുടരുന്ന കേസില്‍ ഇപ്പോഴിതാ നിർണായക വെളിപ്പെടുത്തല്‍ പുറത്തുവരികയാണ്.
ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടിരുന്നതായി ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചില്‍. ജസ്‌നയുമായി സാമ്യമുണ്ടായിരുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം അജ്ഞാതനായ യുവാവും ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി കൂട്ടിച്ചേർത്തു. ഇവർ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്‌നയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത്.
പത്രത്തിലെ ചിത്രം കണ്ടാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു. രാവിലെ 11.30ഓടെയായിരുന്നു ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടത്. വെളുത്തു മെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിരുന്നു. ടെസ്റ്റ് എഴുതാൻ പോവുകയാണെന്നും സുഹൃത്ത് വരാനുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഉച്ചയോടെ ഒരു യുവാവ് എത്തി. പിന്നാലെ നാല് മണി കഴിഞ്ഞ് ഇരുവരും ലോഡ്ജില്‍ നിന്ന് പോയി.
പത്രത്തില്‍ ജസ്‌നയുടെ ചിത്രം കണ്ടതോടെ ലോഡ്ജ് ഉടമയോട് വിവരം പറഞ്ഞെങ്കിലും ഇതേ കുറിച്ച് ആരോടും പറയരുതെന്ന നിർദ്ദേശമാണ് ലഭിച്ചതെന്ന് സ്ത്രീ പറഞ്ഞു. നേരത്തെ സിബിഐ ഏറ്റെടുത്ത കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാട്ടി കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാല്‍ ജസ്‌നയുടെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
TAGS : JASNA MISSING CASE | KERALA
SUMMARY : Jasna missing case: Ex-employee of lodge with crucial revelations