ബെംഗളൂരു: വിവാഹശേഷം വരന് വെഡ്ഡിംഗ് ഫോട്ടോയും വീഡിയോയും മാറ്റി നൽകിയ സംഭവത്തിൽ ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരു എന്‍ആര്‍ഐ ലേഔട്ടിലെ താമസക്കാരനുമായ ആര്‍. പ്രസന്നകുമാര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ബെംഗളൂരു അര്‍ബന്‍ രണ്ടാം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് ഹര്‍ജി പരിഗണിച്ചത്. മാര്‍ച്ചിലാണ് പ്രസന്ന കുമാര്‍ ഹര്‍ജി നല്‍കിയത്. ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോട്ടോ സ്റ്റുഡിയോ ഉടമസ്ഥനും, ഫോട്ടോഗ്രാഫറുമായ നാഗേഷ് ബന്ദപിയോടാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
വിവാഹശേഷം വരന് സ്റ്റുഡിയോ അധികൃതര്‍ കൈമാറിയത് മറ്റൊരാളുടെ വിവാഹഫോട്ടോയും വീഡിയോയും അടങ്ങിയ സിഡി ആയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രസന്നകുമാർ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. വരന്റെ അപേക്ഷ പരിഗണിച്ച കോടതി ഫോട്ടോഗ്രാഫറോട് വരൻ കൈമാറിയ തുകയിൽ 20000 രൂപ മടക്കി നല്‍കാനും 5000 രൂപ നഷ്ടപരിഹാരമായി നല്‍കാനും ആവശ്യപ്പെട്ടു.
2021 ഡിസംബര്‍ 29നായിരുന്നു പ്രസന്നകുമാറിന്റെ വിവാഹം. വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനായി പ്രസന്നകുമാര്‍ നാഗേഷുമായി വിവാഹത്തിന് മുമ്പ് കരാറിലേര്‍പ്പെടുകയും 40,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തതായി ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍, വിവാഹത്തിന് ശേഷം നാഗേഷ് ഫോട്ടോ ആല്‍ബവും സിഡിയും കൃത്യസമയത്ത് പ്രസന്ന കുമാറിന് നല്‍കിയില്ല.
കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ നാഗേഷ് പാലിച്ചില്ലെന്നും ആല്‍ബം കൈമാറുന്നതിന് ഒഴികഴിവുകള്‍ പറഞ്ഞതായും ഹര്‍ജിയില്‍ പ്രസന്ന കുമാർ ആരോപിച്ചു. എന്നാല്‍ വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രസന്നകുമാര്‍ മുഴുവന്‍ തുകയും നല്‍കിയിട്ടില്ലെന്നും 34,000 രൂപ ഇനിയും നല്‍കാനുണ്ടെന്നും നാഗേഷ് മറുപടിയില്‍ വ്യക്തമാക്കി. നാഗേഷിന്റെ വാദം മറ്റൊരു ഹർജിയായി മാത്രമേ പരിഗണിക്കുവെന്നും നിലവിൽ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിടുകയായിരുന്നു.
TAGS: KARNATAKA | COURT
SUMMARY: Court sues photogrpher on exchanging wrong wedding album to the client