മുംബൈ: മഹാരാഷ്‌ട്രയില്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പട്ടോലെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിച്ച 103 സീറ്റുകളില്‍ ആകെ 16 എണ്ണത്തില്‍ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്.
കഴിഞ്ഞ തവണ 44 സീറ്റുകള്‍ നേടിയ ഇടത്താണ് ഇക്കുറി വൻ തിരിച്ചടി നേരിട്ടത്. ഇതിന് പുറമെ വലിയ ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്ന് കരുതിയിരുന്ന നാനാ പട്ടോലെ സ്വന്തം മണ്ഡലമായ സാകോളിയില്‍ നിന്ന് വെറും 208 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്‌മാൻകറായിരുന്നു പട്ടോലെയുടെ പ്രധാന എതിരാളി.
അതേസമയം, ഹൈക്കമാന്‍ഡ് പട്ടോലെയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ഇതുവരെ സാധിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ 49 സീറ്റുകള്‍ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളു.
അതേസമയം മഹാരാഷ്ട്രയില്‍ 235 സീറ്റുകളാണ് മഹായുതി നേടിയെടുത്തത്. ഇതില്‍ 132 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി. 2021ലാണ് മുൻ എംപികൂടിയായ പട്ടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായെത്തുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാൻ കോണ്‍ഗ്രസിനായി.
TAGS : MAHARASHTA | ELECTION
SUMMARY : Maharashtra Congress president Nana Patole resigned