നെയ്യാറ്റിന്‍കര: വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകൻ ഷാരോണ്‍ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകി ഗ്രീഷ്മക്ക് വധശിക്ഷ. ഷാരോണിന്‍റെ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മ (22) യും ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്കുമാണ് നെയ്യാറ്റിൻകര അഡീഷനല്‍ സെഷൻ കോടതി ശിക്ഷ വിധിച്ചത്.
ഗ്രീഷ്മക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പോലിസിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. 586 പേജുള്ള വിധിന്യായമാണ് കോടതി പരിശോധിച്ചത്. നിര്‍മല കുമാരന്‍ നായര്‍ക്കെതിരെ തെളിവു നശിപ്പിച്ചു എന്ന കുറ്റവും തെളിഞ്ഞു. അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു. വിധി കേള്‍ക്കാനായി ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിമുറിക്കുള്ളില്‍ ഉണ്ടായിരുന്നു.
2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കാപ്പികോ എന്ന കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്നായിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. കഷായം കുടിച്ചതിന് പിന്നാലെ 11 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാരോണ്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചെകുത്താന്റെ മനസ്സുള്ള ഒരാള്‍ക്കേ ഇങ്ങനെ ചെയ്യാനാകൂ എന്നും, പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആത്മഹത്യയുടെ വക്കില്‍ എത്തിയപ്പോഴാണ് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലാത്ത ഗ്രീഷ്മ ഇത്തരമൊരു കുറ്റകൃത്യത്തിന് മുതിര്‍ന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
TAGS : SHARON MURDER CASE
SUMMARY : Sharon Raj murder case; Death sentence for Greeshma