ബെംഗളൂരു: പൂർണമായും കാഴ്ചപരിമിതിയുള്ളവർക്ക് ജോലിയില്‍ മുന്‍ഗണന നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി. കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎസ്എടി) മുന്‍ ഉത്തരവിനെതിരെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് സി. എം. ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.
മൈസൂരു പെരിയപട്ടണ താലൂക്കിലെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കാഴ്ചപരിമിതിയുള്ള എച്ച്.എന്‍. ലതയുടെ ഹർജിയിലാണ് കോടതി വിധി. 2022-ല്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ കന്നഡ, സോഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്ക് ലത അപേക്ഷിച്ചിരുന്നു. 2023 മാര്‍ച്ച് 8-ന് പുറത്തിറക്കിയ സെലക്ഷന്‍ ലിസ്റ്റില്‍ ലതയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ, 2023 ജൂലൈ 4-ന് ലതയുടെ അപേക്ഷ നിരസിക്കപ്പെട്ടു. വിഷയം കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ മുമ്പാകെ എത്തിക്കാന്‍ ലത തീരുമാനിച്ചു.
ട്രൈബ്യൂണല്‍ ലതയ്ക്ക് അനുകൂലമായി വിധിച്ചു, ചെലവായി 10,000 രൂപ നല്‍കുകയും മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ പുനപരിശോധിക്കാന്‍ നിയമന അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ എതിര്‍ക്കുകയും കാഴ്ചക്കുറവ് ഉള്ളവര്‍ക്കും സമ്പൂര്‍ണ അന്ധത ഉള്ളവര്‍ക്കും സംവരണം പ്രത്യേക വിഭാഗങ്ങളായി പരിഗണിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഈ വ്യത്യാസം ട്രിബ്യൂണല്‍ അവഗണിച്ചതായി വകുപ്പ് അവകാശപ്പെട്ടു. കേസ് പുനപരിശോധിച്ച ഹൈക്കോടതി ബെഞ്ച് വകുപ്പിന്റെ നിലപാടിനോട് വിയോജിപ്പ് അറിയിക്കുകയായിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Give priority to absolutely blind candidates in jobs, says Karnataka HC