ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് ഇതുവരെ 90 കോടി രൂപ പിഴ ചുമത്തിയതായി സിറ്റി ട്രാഫിക് പോലീസ്. ഹൈവേയിൽ സ്ഥാപിച്ച ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (ഐടിഎംഎസ്) കാമറകളിൽ 13 ലക്ഷം ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022-2024 കാലയളവിലെ കണക്കാണിതെന്ന് സിറ്റി പോലീസ് പറഞ്ഞു.
90 കോടി രൂപ പിഴ ചുമത്തിയെങ്കിലും 4 കോടി രൂപ മാത്രമാണ് ഇതുവരെ നിയമലംഘകരിൽ നിന്നും ഈടാക്കിയിട്ടുള്ളത്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച കേസുകളാണ് (7 ലക്ഷം) കൂടുതലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അമിതവേഗത (2 ലക്ഷം കേസുകൾ), ലെയ്ൻ അച്ചടക്ക ലംഘനം (ഒരു ലക്ഷം), വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം (23,000) എന്നീ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആകെ ബുക്ക് ചെയ്ത 13 ലക്ഷം കേസുകളിൽ 74,000 കേസുകൾ മാത്രമാണ് മൂന്ന് വർഷത്തിനിടെ തീർപ്പാക്കിയത്. 2024ൽ മാത്രം ആകെ 4.1 ലക്ഷം കേസുകൾ ബുക്ക് ചെയ്യുകയും 24 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ഇവയിൽ 15,000 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്.
TAGS: BENGALURU | EXPRESSWAY
SUMMARY: AI cameras on Bengaluru-Mysuru highway detect 13 lakh violations, slap Rs 90 crore in fines