കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കല്‍ വിദ്യാർഥിനി വിസ്മയ മരണപ്പെട്ട കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചു. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചത്. ആദ്യം നല്‍കിയ അപേക്ഷയില്‍ പോലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു.
എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പോലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. ജയില്‍ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ 2019 മെയ് 31ന് ആയൂര്‍വേദ ഡോക്ടറായിരുന്ന വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍.
TAGS : LATEST NEWS
SUMMARY : Vismaya Case; Accused Kiran was granted parole