ബെംഗളൂരു: കർണാടകയിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ പട്ടാപ്പകൽ നഗരമധ്യത്തിൽ വെടിവെച്ചു കൊന്നു. ഉഡുപ്പി പഡുബിദ്രിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മുദരങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും കരാറുകാരനുമായ ഡേവിഡ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡേവിഡിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
Karnataka Udupi- Congress leader and contractor David D’Souza was shot dead after unidentified assailants opened fire on him at Padubidri in Karnataka’s Udupi district. Police have launched a multi-angle investigation to trace the attackers and determine the motive#Udupi… pic.twitter.com/FWiHqzLipE
— Siraj Noorani (@sirajnoorani) August 7, 2026
സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ബൈണ്ഡൂരില്‍ വെച്ച് പോലീസ് അതിസാഹസികമായാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശി രാജു (42) ആണ് പിടിയിലായത്. പോലീസ് വെടിവെപ്പില്‍ ഇയാളുടെ കാലിന് പരുക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരുക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡേവിഡിന്റെ അരികിലേക്ക് പിന്നിൽ നിന്ന് ഒരാൾ നടന്നുപോകുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ആ വ്യക്തി തോക്ക് പുറത്തെടുക്കുകയും കോൺഗ്രസ് നേതാവിന് നേരെ നിരവധി തവണ വെടിയുതിർക്കുകയും ചെയ്തു.
പ്രതി പണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ കൂട്ടാളികളില്‍ രണ്ടു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. ഉത്തരാഖണ്ഡ് സ്വദേശി അജയ് റസ്തോഗിയെ (23) കുംതയിൽ വെച്ചും ബിഹാർ സ്വദേശി ജിയാഹുൽ വാജുൽ ഷെയ്ക്ക്കിനെ ഭട്കലിൽ വെച്ചുമാണ് പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഉടനടി വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു ഡേവിഡ് ഡിസൂസ. അതിനാൽ ഈ വെടിവെപ്പ് സംഭവം പ്രാദേശിക രാഷ്ട്രീയ, വ്യാപാരി വൃത്തങ്ങളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇദ്ദേഹത്തിന് ബാറും സ്വകാര്യ ബസ്സുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു.
SUMMARY: Congress leader shot dead in broad daylight in Karnataka city centre; suspect arrested
















