കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍. പുതുച്ചേരിയില്‍ നിന്നാണ് രണ്ട് പ്രതികളെയും സിബിഐ പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പ്രതികള്‍.
ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിയും അവിവാഹിതയുമായ രഞ്ജിനിയേയും അവരുടെ ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിബില്‍കുമാറിനും രാജേഷിനും കൊലപാതകത്തില്‍ പങ്കുള്ള കാര്യം വ്യക്തമായത്.
യുവതിയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍കുമാർ ഏറ്റെടുക്കണമെന്ന് യുവതി ആവശ്യമുന്നയിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്.
ദിബിലും രാജേഷും പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് സി.ബി.ഐ അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പതിനെട്ട് വർഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാർ കാർഡിലുമാണ് പ്രതികള്‍ ഇത്രയും കാലം ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു.
പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഇരുവർക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. പിടികൂടാൻ സഹായിക്കുന്നവർക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
TAGS : LATEST NEWS
SUMMARY : Anchal murder case of woman and twins; Accused arrested after 19 years