ബെംഗളൂരു: കാർവാറിലെ ഐഎൻഎസ് കദംബ നാവിക താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമാർക്ക് ചോർത്തി നൽകിയ രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കാർവാർ മുഡഗ സ്വദേശി വേടൻ തണ്ടേൽ, അങ്കോള സ്വദേശി അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കാർവാർ നേവൽബേസിലെ താൽക്കാലിക ജീവനക്കാരായിരുന്നു.
നാവിക സേനാ ആസ്ഥാനത്തിന്‍റെ ഉള്ളിലുള്ള ചിത്രങ്ങൾ പാക് ചാരൻമാർക്ക് ലഭിച്ചതായി 2023-ലാണ് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചത്. 2024-ൽ ഇത് സംബന്ധിച്ച കേസ് അന്വേഷണം എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. കാർവാർ നാവിക സേനാ ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരെ അടക്കം കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ ഹൈദരാബാദ് യൂണിറ്റ് ചോദ്യം ചെയ്തിരുന്നു.
പാക് വനിതകളുടെ പേരിൽ സൃഷ്‌ടിച്ച വ്യാജ ഫേസ്ബുക്ക് ഐഡി വഴിയാണ് പാക് ചാരന്മാർ പ്രതികളെ ബന്ധപ്പെടുന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നീക്കങ്ങൾ, നാവിക താവളത്തിന്റെ ചിത്രങ്ങൾ എന്നിവയെക്കുറിച്ച് ഇവരിൽ നിന്ന് പാക് ഏജന്റുമാറ്റ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ദീപക് എന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇവർക്ക് പ്രതിമാസം 5,000 രൂപ വീതം നൽകിയിട്ടുമുണ്ട്. സംഭവത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: ARREST
SUMMARY: Two arrested for leaking info about Karwar naval base to Pakistan