ന്യൂഡല്‍ഹി: ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചു. ഓപ്പറേഷൻ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 110 വിദ്യാർഥികളാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിൽ ആണ് വിദ്യാർഥികളെ നാട്ടിൽ എത്തിച്ചത്. ഇതിൽ 90 വിദ്യാർഥികളും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം വിദ്യാർത്ഥികളെ സ്വീകരിക്കാനായി എത്തിയിരുന്നു. ഇറാനിൽ 13,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ വിദ്യാർഥികളാണ്.
ഇറാനിൽ നിന്ന് സുരക്ഷിതമായി അതിർത്തിയിലൂടെ അർമേനിയയിൽ എത്തിച്ച ശേഷം ഡൽഹിയിലെത്തിക്കുകയുമായിരുന്നു. ഡല്‍ഹിയില്‍ എത്തുന്നവരെ നാട്ടിലേക്ക് എത്തികാനും ജമ്മുകശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിമാന മാര്‍ഗമോ, ട്രെയിന്‍ മുഖേനയോ ആകും സ്വദേശങ്ങളിലെത്തിക്കുക. ഭാവി സംബന്ധിച്ച് മടങ്ങിയെത്തിയ വിദ്യാർഥികൾ ആശങ്ക അറിയിച്ചു.
ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.
SUMMARY: Operation Sindhu: First group of students evacuated from Iran arrives in Delhi