ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു. പരാമർശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ രാജണ്ണയുടെ രാജി. കോൺഗ്രസ് നേതൃത്വം രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു.
കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയത്. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാദം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മൗനം പാലിച്ച് പിന്നീട് പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനുപകരം, സമയബന്ധിതമായി എതിർപ്പുകൾ ഉന്നയിക്കേണ്ടത് നേതാക്കളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി തെളിവുകള്‍ പുറത്തുവിടുകയും തുടര്‍ന്ന് ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയതിനിടയിലാണ് രാജണ്ണയുടെ പരാമര്‍ശം.
രാജണ്ണയുടെ പ്രസ്താവന കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കുകയും പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമാകുകയും ചെയ്തു. ബെംഗളൂരു സെൻട്രൽ ജില്ലാ യൂണിറ്റ് പ്രസിഡന്റ് രാജണ്ണക്കെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയ്ക്ക് കത്തെഴുതിയിരുന്നു. പിന്നാലെ രാജണ്ണയോട് ഹൈകമാന്റ് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
SUMMARY: Karnataka Minister KN Rajanna resigns over remarks that targeted party over voter list irregularities