കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മെമു സർവീസ് വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുമ്പിൽ അവതരിപ്പിച്ചത്.
ട്രെയിൻ നമ്പർ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു. പുതിയ സർവീസിന്‍റെ സമയക്രമം ലഭ്യമായിട്ടില്ല. നിലവില്‍ വൈകിട്ട് 5.35ന് എറണാകുളം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന മെമു, 9.50ന് ആണ് ഷൊർണൂരില്‍ എത്തുന്നത്. ഇതിന് ശേഷമായിരിക്കും ട്രെയിൻ നിലമ്പൂരിലേക്ക് പോകുക.
ഷൊർണൂരില്‍ നിന്ന് രാത്രിയില്‍ നിലമ്പൂരിലേക്ക് ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. നിലവില്‍ മംഗലാപുരം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് രാത്രി വൈകി ഷൊർണൂരിലെത്തി നിലമ്പൂരിലേക്ക് പോകേണ്ടവർക്ക് ട്രെയിൻ ലഭ്യമല്ല. രാത്രി 8.15ന് ആണ് ഷൊർണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടുന്നത്.
SUMMARY: Ernakulam-Shornur MEMU extended up to Nilambur