കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാജ്യാന്തര മാർക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും. ഓണക്കാലത്തോടനുബന്ധിച്ച് കൊച്ചി വഴി വൻതോതില്‍ ലഹരിമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന് കസ്റ്റംസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്സൈസും മറ്റ് കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് വിമാനത്താവളത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു.
ഈ കർശന പരിശോധനകളുടെ തുടർച്ചയായാണ് ഇന്ന് മലേഷ്യയില്‍ നിന്നെത്തിയ വിമാനത്തിലെ കാർഗോയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന കൊണ്ടുവന്ന പായ്ക്കറ്റുകള്‍ക്കുള്ളില്‍ അതിവിദഗ്ദ്ധമായാണ് ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിയിലായ സെബിയെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
SUMMARY: Hybrid cannabis worth Rs 4 crore seized in Nedumbassery