ഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തില്‍ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അത്ഭുത പ്രതിഭാസത്തിന് പച്ചക്കൊടി വീശി. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യയിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്.
ഹൈഡ്രജൻ ട്രെയിൻ എന്ന രാജ്യത്തിൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് എക്സില്‍ കുറിച്ച പ്രധാനമന്ത്രി ഇതിന് പിന്നില്‍ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. സർവ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി.
ഈ വിക്ഷേപണത്തോടെ, ലോകത്ത് അതിവേഗം വളരുന്ന അത്യാധുനിക ഹരിത റെയില്‍ സാങ്കേതികവിദ്യ സ്വന്തമാക്കിയ ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും അഭിമാനത്തോടെ നടന്നു കയറിയിരിക്കുകയാണ്. ഈ പുതിയ ട്രെയിനിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ അത്ഭുതപ്പെടുത്തുന്ന ടിക്കറ്റ് നിരക്കുകളാണ്. വെറും 5 രൂപയില്‍ ആരംഭിച്ച് പരമാവധി 25 രൂപ വരെ മാത്രമാണ് ഈ ഹൈഡ്രജൻ ട്രെയിനിലെ ടിക്കറ്റ് നിരക്ക്.
പരമ്പരാഗത ഇലക്‌ട്രിക് ട്രെയിനുകളെപ്പോലെ ഓവർഹെഡ് ലൈനുകളില്‍ നിന്ന് വൈദ്യുതി എടുക്കുന്നതിന് പകരം, ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വൈദ്യുതി ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിലും പൈതൃക റൂട്ടുകളിലും ഡീസല്‍ ട്രെയിനുകള്‍ക്ക് പകരം ഹരിത ഇന്ധനമായ ഹൈഡ്രജൻ ട്രെയിനുകള്‍ മികച്ചൊരു ബദലായി മാറും.
SUMMARY: The country’s first hydrogen train service has been launched
















