ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.
ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ള യാത്രാസമയത്തിൽ ഇത് വലിയ കുറവ് വരുത്തും.എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിൽ ഈ വന്ദേഭാരത് നിർണായക പങ്ക് വഹിക്കും.
ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് നടത്തുക. രാവിലെ 5:10-ന് ബെംഗളൂരുവിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:50-ന് എറണാകുളത്ത് എത്തിച്ചേരും. ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് നിന്ന് ആരംഭിച്ച് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ അവസാനിക്കും. കേരളത്തിൽ തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കർണാടകയിലെ കൃഷ്ണരാജപുരം (കെ.ആർ. പുരം) എന്നിവയാണ് മറ്റു പ്രധാന സ്റ്റോപ്പുകൾ.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നതും എന്നാൽ പ്രീമിയം സേവനങ്ങൾ നൽകുന്നതുമാണ്. സൗജന്യ ഭക്ഷണവും ഇതിൽ ഉൾപ്പെടും. എ.സി. ചെയർ കാർ ക്ലാസിന് പൂർണ്ണ യാത്രയ്ക്ക് 1,465 ആണ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർ കാറിന് 2,945 വരും.
SUMMARY: The wait is over: Ernakulam-Bengaluru Express from Sunday













