ബെംഗളൂരു: കര്‍ണാടകയില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിയായ പ്രതിക്ക് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെതിരെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷ വിധിച്ചത്. മാർച്ച് 27-ന് വൈകിട്ട് കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ആദിവാസികോളനിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഇയാളുടെ ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകൾ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മുഴുകുടിയനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞ് ദിവസവും വഴക്കിടാറുണ്ട്. സംഭവദിവസം വൈകീട്ട് മദ്യപിക്കാൻ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടുവെങ്കിലും നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന, തടയാന്‍ ശ്രമിച്ച മകളടക്കം മൂന്നുപേരെയും ഇയാള്‍ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ രണ്ടുദിവസത്തിനുശേഷം കണ്ണൂരിലെ ഇരിട്ടിയിൽനിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. പൊന്നംപേട്ട് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
SUMMARY: Death penalty for Malayali accused in Kodagu murder case














