തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത് വീട്ടില്‍ ബിച്ചുചന്ദ്രൻ്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാഗ്. ദേവപ്രയാഗിൻ്റെ ഒരു വൃക്കയും, കരളും, ഹൃദയവാല്‍വും, രണ്ട് നേത്ര പടലങ്ങളും, തുടങ്ങി അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.
ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരത്തെ റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലെ രോഗികള്‍ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്നോളജിയിലേ രോഗിക്കുമാണ് നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികള്‍ അർപ്പിക്കുകയും കുടുംബത്തിൻ്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.
ഡിസംബർ 15ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസുമായി കാറ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. അതീവ ഗുരുതരവാസ്ഥയിലായിരുന്ന ദേവപ്രയാഗിനെയും മൂന്നുപേരേയും ഉടൻ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനില വഷളായതിന് പിന്നാലെ ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് ദേവപ്രയാഗിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ശാന്തിനികേതൻ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായിരുന്നു ദേവപ്രയാഗ്.
SUMMARY: 9-year-old leaves after donating organs
















