തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് നടന്ന വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് വോട്ട് അസാധുവായത്. ബിജെപി നോമിനിയായി വോട്ട് ചെയ്യാനെത്തിയ ശ്രീലേഖ ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതാണ് വോട്ട് അസാധുവാകാൻ കാരണമായത്.
സാധാരണ ഗതിയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറുണ്ടെങ്കിലും ഒരു മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായത് നഗരസഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
ആകെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആർ. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം.
SUMMARY: R. Srilekha’s vote invalid in Thiruvananthapuram Corporation Standing Committee elections







