ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയതല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പ്രകടനം വിലയിരുത്താനെന്ന വ്യാജേന ഹോട്ടല്‍ മുറിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം പുറംലോകമറിഞ്ഞാല്‍ അവളുടെ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
എന്നാല്‍, ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഉടൻതന്നെ കുടുംബത്തോട് ഇക്കാര്യം അറിയിച്ചു. പോക്‌സോ വകുപ്പ് പ്രകാരമാണ് അങ്കുഷ് ഭരദ്വാജിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ‘പരാതിയില്‍ പറയുന്നത് സ്ഥിരീകരിക്കാനായി ആ ദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഉടൻ കൈമാറണമെന്ന് ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് ‘ – ഫരീദാബാദ് പോലീസിലെ പബ്ലിക് റിലേഷൻസ് ഓഫീസർ യശ്‌പാല്‍ യാദവ് പറഞ്ഞു.
നാഷണല്‍ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) നിയമിച്ച 13 പിസ്റ്റല്‍ പരിശീലകരില്‍ ഒരാളാണ് പ്രതി. ആരോപണങ്ങള്‍ക്ക് പിന്നാലെ തന്നെ ഇയാളെ സസ്‌പെൻഡ് ചെയ്‌തു. ‘മാദ്ധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. അന്വേഷണം പൂർത്തിയാകുന്നതുവരെ അങ്കുഷിനെ എല്ലാ ചുമതലകളില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേക്കുള്ള നിയമനവും തടയും’ – എൻആർഐ സെക്രട്ടറി ജനറല്‍ പവൻ കുമാർ സിംഗ് പറഞ്ഞു.
SUMMARY: 17-year-old shooting star sexually assaulted; POCSO case filed against national shooting coach















