ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി (CJP) നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ ഇന്നും ചർച്ച നടത്തും. വൈകിട്ട് 3.30നാണ് മൂന്നാംഘട്ട ചർച്ച തീരുമാനിച്ചിരിക്കുന്നത്. മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി നേതൃത്വം. തീരുമാനമായില്ലെങ്കില്‍ രാജ്യ വ്യാപകമായി സമരം നടത്തുമെന്നാണ് സിജെപി മുന്നറിയിപ്പ്. കേന്ദ്ര തീരുമാനം മന്ത്രിമാർ സമരക്കാരെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എൻടിഎ പൊളിച്ചെഴുതി പ്രശ്നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി സിജെപി പ്രതിനിധികളായ സൗരവ് ദൗസ്, അശുതോഷ് റാങ്ക എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം നല്‍കണം, ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. രാവിലെ 7.30 മുതലാണ് നിയന്ത്രണം. 18 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് അടച്ചിടും. ജന്തര്‍ മന്തര്‍ പരിസരത്ത് ഇന്റര്‍നെറ്റ് നിയന്ത്രണവും തുടരും. അതേസമയം സ്ഥലത്തേക്ക് ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണം ഇല്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടിലും പോലീസ് അതിക്രമത്തിനുമെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ജില്ലാതലങ്ങളില്‍ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കും. ലോക്ഭവനിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചും നടത്തും.
SUMMARY: CJP insists on Dharmendra Pradhan’s resignation; Third round of talks with the central government in Delhi today
















